Tuesday, June 06, 2006

ആമുഖം

വീണ്ടുമൊരു അദ്ധ്യയനവര്‍ഷം

വീണ്ടുമൊരു അദ്ധ്യയനവര്‍ഷം. ഭാവികണക്കുകൂട്ടലുകളും സ്വപ്‌നങ്ങളുമായി രക്ഷിതാക്കളും, നിഷ്‌കളങ്കമായ മനസ്സും അപരിചിതത്വത്തിന്റെ ഹൃദയമിടിപ്പുമായി കുരുന്നുകളും. തദവസരത്തില്‍, വര്‍ഷങ്ങളായി നിഷ്‌ഫലമായ ചര്‍ച്ചകള്‍ക്ക്‌ വിധേയമായ ചില വിദ്യാഭ്യാസചിന്തകള്‍ വീണ്ടും കുറിക്കപ്പെടണമെന്ന് തോന്നുന്നു.

ഒരു തലമുറയുടെ രൂപഘടനയ്‌ക്ക്‌ അടിത്തറ ഉണ്ടാകുന്നത്‌ വിദ്യാലയങ്ങളിലാണ്‌. ഒരു സമൂഹത്തിന്റെ ചിന്തകളും ചിന്താരീതികളും വാര്‍ക്കപ്പെടുന്നത്‌ അവര്‍ കടന്നുവരുന്ന വിദ്യാഭ്യാസഘടനയ്‌ക്കനുസൃതമാണ്‌. പഠനമാധ്യമമേതെന്നതിനേക്കാളുപരി, ഏതു രീതിയിലുള്ള വിദ്യയാണ്‌ അഭ്യസിക്കപ്പെടുന്നത്‌ എന്നതാണ്‌ ചര്‍ച്ചാവിധേയമാകേണ്ടത്‌. ഒരു സമൂഹത്തിന്റെ പ്രതികരണശേഷിയുടേയും വിപ്ലവവീര്യത്തിന്റെയും, ദിശയും അളവും നിര്‍ണ്ണയിക്കുന്നത്‌ അവരിലെ ചിന്താരീതിയും, വീക്ഷണകോണുമാണ്‌. ഇത്‌ കൃത്യമായി മനസ്സിലാക്കിയതിനാല്‍ തന്നെയാണ്‌, ഇന്ത്യയിലെ സാമ്രാജ്യത്വ ബ്രിട്ടിഷ്‌ വിദ്യാഭ്യാസത്തിന്റെ ശില്‍പി എന്നറിയപ്പെടുന്ന തോമസ്‌ മെക്കോളെ, ബ്രിട്ടിഷ്‌ സാമ്രാജ്യത്വ ഭരണകൂടങ്ങളെ ഉപദേശിച്ചത്‌. 'നിറത്തിലും രക്തത്തിലും ഭാരതീയനും, അഭിരുചിയിലും അഭിപ്രായത്തിലും ബ്രിട്ടിഷുകാരനുമായ ഒരു ജനതയെ വാര്‍ത്തെടുക്കണം. ആ ജനതയെയാണ്‌ നാം ഭരിക്കേണ്ടത്‌'.

ആഫ്രിക്കന്‍ ജനതക്കെതിരെ ഹെഗല്‍ പ്രചരിപ്പിച്ചിരുന്ന റാസിസ്‌റ്റ്‌ മനോഗതി പോലെ തന്നെ, ഇന്ത്യന്‍ജനതയെക്കുറിച്ച്‌ 'ശാസ്‌ത്രസത്യങ്ങള്‍ക്കും, ലോകപുരോഗതിക്കുമെതിരു നില്‍ക്കുന്ന പിന്തിരിപ്പന്മാര്‍' എന്ന ചിന്ത ഇന്ത്യന്‍ജനതയ്‌ക്കിടയില്‍ തന്നെ പ്രചരിപ്പിക്കുന്നതില്‍ സാമ്രാജ്യത്വശക്‍തികള്‍ വിജയിച്ചു. അംഗീകരിക്കപ്പെടാത്ത വിധം ഇന്ത്യന്‍ തത്വശാസ്‌ത്രത്തെയും, വിജ്ഞാനശാഖകളെയും കുഴിച്ചു മൂടി, യൂറോപ്യന്‍ വിജ്ഞാനശേഖരമാണ്‌ ലോകവിജ്ഞാനത്തിന്റെ സ്രോതസ്‌ എന്ന ധാരണ പ്രചരിപ്പിക്കുന്നതിലൂടെ, ഇന്ത്യന്‍മനസ്സുകളെ വ്യഭിചരിക്കുന്നതില്‍ ഒരു പരിധി വരെ സാമ്രാജ്യത്വ ബ്രിട്ടിഷ്‌ നയതന്ത്രജ്ഞര്‍ വിജയം കണ്ടിട്ടുണ്ട്‌. എല്ലാം അടക്കിവാഴണമെന്ന സാമ്രാജ്യത്വ ധാര്‍ഷ്‌ട്യമായിരുന്നു എല്ലാത്തിന്റെയും അടിസ്‌ഥാനം.

ബ്രിട്ടിഷ്‌ വിദ്യാഭ്യാസരീതി മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍, ഭാരതീയ വിജ്ഞാനശാഖ തീര്‍ത്തും മറഞ്ഞുപോയി എന്നതാണ്‌ പരമാര്‍ത്ഥം. പൈതഗോറസും, ആര്‍ക്കിമിഡിസും, ആര്യഭടയേക്കാളും, പനീനിയേക്കളും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ പരിചിതമായത്‌ ഇതിന്റെ സ്വാഭാവികപരിണിതി മാത്രം. ഇംഗ്ലിഷ്‌ ഭാഷാ സംസാരത്തിനു തങ്ങള്‍ പ്രത്യേക പരിശീലനം നല്‍കുന്നു എന്ന് മലയാളം മീഡിയം സ്‌കൂള്‍ അധികൃതര്‍ 'പരസ്യം' നല്‍കേണ്ടി വന്നതിനുള്ള കാരണവും വേറെ അന്വേഷിക്കേണ്ടതില്ല.

സ്വതസിദ്ധമായ വിജ്ഞാനശാഖയെ വളര്‍ത്തുന്നതിലും, അതിന്റെ അടിസ്‌ഥാനത്തില്‍ നിന്നു കൊണ്ടുള്ള ഒരു വിദ്യാഭ്യാസരേഖ ലോകത്തിനു സമര്‍പ്പിക്കുന്നതിലും ഭാരതജനത പരാജയപ്പെട്ടു എന്ന വസ്‌തുത പോലും നാം വിസ്‌മരിച്ചു. അത്‌ കൊണ്ട്‌ തന്നെയാണ്‌, ചക്കിനു ചുറ്റും കറങ്ങുന്ന കാളകളെ പോലെ, പുസ്‌തകഭാരം കുറക്കുന്നതിലും പഠനമാധ്യമമാകേണ്ട ഭാഷയിലും നമ്മുടെ ചര്‍ച്ചകള്‍ പരിമിതമാകുന്നത്‌.

എല്ലാത്തിനുമുപരി, വിദ്യഭ്യാസമെന്നത്‌ ഒരു വ്യവസായവും, അതില്‍ നിന്നുമുത്‌ഭവികുന്ന വ്യത്യസ്‌ഥ രീതികളിലുള്ള ഉത്‌പന്നങ്ങളായി വിദ്യര്‍ത്ഥികളും മാറിയിരിക്കുന്നു എന്നത്‌ ആവര്‍ത്തനവിരസത ഉണ്ടാക്കുന്ന സത്യങ്ങളായിരിക്കാം. സ്വത്വത്തെ മനസ്സിലാക്കാതെ, സാമൂഹികധര്‍മ്മങ്ങളും മൂല്യങ്ങളും സംസ്‌കാരവും വിഷയമാകാതെ, കരിയറിസത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു വിദ്യാഭ്യാസം. പ്രൊഫഷണല്‍ വിദ്യാഭ്യാസമെന്ന ഓമനപ്പേരില്‍ വിദ്യാഭ്യാസത്തെ വിഭജിക്കുകയും അവയ്‌ക്ക്‌ നിറക്കൂട്ട്‌ ചാര്‍ത്തുകയും ചെയ്യുന്ന കച്ചവടതന്ത്രങ്ങള്‍. ഹ്യൂമാനിറ്റീസ്‌-ചരിത്ര വിഷയങ്ങളിലുള്ള പഠനങ്ങള്‍ക്ക്‌ 'ഭാവി'യില്ല്ലെന്ന ഭയത്തിന്റെ രീതിശാസ്‌ത്രവും മറ്റൊന്നല്ല. സമൂഹത്തില്‍ രണ്ട്‌ വിഭാഗം വിദ്യാര്‍ത്ഥികള്‍ വാര്‍ത്തെടുക്കപ്പെട്ടു. പണത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ നിന്നും ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ഉത്‌പന്നങ്ങള്‍ സമൂഹത്തിന്‌ ഭാരമായി മാറുന്ന അവസ്‌ഥ. ധാരാളം സമ്പാദിക്കണമെന്ന ആത്യന്തികലക്ഷ്യവുമായി, മനസ്സ്‌ മരവിച്ച ഒരു കൂട്ടം 'വിദ്യാസമ്പന്നരെ' മാത്രം സംഭാവന ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌..!

എങ്കിലും, നിറഞ്ഞ സന്തോഷത്തോടു കൂടി വിദ്യാലയത്തിലേക്ക്‌ നടന്നടുക്കുന്ന കുരുന്നുകള്‍ക്ക്‌, നല്ലൊരു ഭാവിയ്‌ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

0 Comments:

Post a Comment

<< Home