Tuesday, June 06, 2006

വല്ല്യാപ

വല്ല്യാപ

--എസ്‌.കെ.ചെറുവത്ത്‌

'ഒന്നും പ്രതീക്ഷിക്കാതെ ഞാന്‍ തുടങ്ങി. ഒരു പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ കാര്യം സ്വകാര്യതയാണ്‌. ഇതായിരുന്നു എന്റെ തുടക്കവും. അതിനുവേണ്ടി ഞാന്‍ അന്വേഷിച്ചലഞ്ഞതും നല്ലൊരു പങ്കാളിയെ ആയിരുന്നു. ഒടുവില്‍ ഞാന്‍ എത്തിപ്പെട്ടതോ ഒരു വല്ലാത്ത കുരുക്കിലും..'

ആ കുരുക്കാണ്‌ ഭാര്യയെന്ന് മനസ്സിലാക്കുവാന്‍ എനിയ്‌ക്ക്‌ ആറ്‌ വര്‍ഷങ്ങള്‍ വേണ്ടിവന്നു.

ഊരാക്കുരുക്കുകള്‍ അഴിച്ചെടുത്ത്‌ വേരുകള്‍ തേടിപ്പിടിച്ച്‌ സംഭവിച്ച കാര്യങ്ങള്‍ തിരിച്ചറിയുവാന്‍ എനിയ്‌ക്ക്‌ മുപ്പത്തിരണ്ട്‌ വര്‍ഷങ്ങളുടെ നീണ്ട ഇടവേള വേണ്ടിവന്നു.

നാല്‌ വര്‍ഷം ഒരു കാത്തിരിപ്പേയല്ലായെന്നും ആ നാല്‌ വര്‍ഷങ്ങള്‍ക്കിടയില്‍ നാല്‌ ഭാര്യമാരെ പ്രാപിക്കാമായിരുന്നല്ലോയെന്നും തിരിച്ചറിഞ്ഞപ്പോഴാണ്‌ വല്ല്യാപയുടെ മഹത്ത്വം എനിയ്‌ക്ക്‌ ബോധ്യമാവുന്നത്‌!'

(വല്ല്യാപയുടെ തായ്‌വഴികള്‍ ജീവിതസഖികള്‍ നാലെണ്ണം വഴി ഭൂമിയില്‍ പടര്‍ന്ന്‌പന്തലിച്ചത്‌ ഒരു വാര്‍ത്തയാണല്ലോ).

ഇത്രയും ഡയറിതാളില്‍ എഴുതിയതിന്‌ ശേഷം ഗണിതം പഠിപ്പിയ്‌ക്കുന്ന കാദര്‍മാസ്‌റ്റര്‍ പേനയുടെ മുന കുത്തിയൊടിച്ചു; മേശപ്പുറത്തെ സിഗരറ്റൊന്നെടുത്ത്‌ കത്തിച്ച്‌ നിര്‍വൃതി കൊണ്ടു.

ജനാലയിലൂടെ നോക്കുമ്പോള്‍ അമ്പിളിമാമന്‍ കാര്‍മേഘത്തിലൊളിയ്‌ക്കുവാന്‍ ഒോടുന്നതാണ്‌ കാദര്‍മാസ്റ്റര്‍ കാണുന്നത്‌.

"നീ ഒോടിയൊളിച്ചാലെനിക്ക്‌ ഒരു ചുക്കൂംല്ല. താനിനീം വെളിച്ചത്ത്‌ വരുമല്ലോ, അപ്പോള്‍ കണ്ടോളാം". കാദര്‍മാസ്റ്റര്‍ മൂകമായ രാത്രിയില്‍ അട്ടഹസിച്ചു. അതേറ്റുപിടിച്ച്‌ പറമ്പില്‍ അലയുകയായിരുന്ന തെണ്ടിപ്പട്ടികള്‍ കൂട്ടത്തോടെ ഒച്ചവെയ്‌ക്കാന്‍ അധികസമയം വേണ്ടിവന്നില്ല.

കാദര്‍മാസ്‌റ്ററുടെ ആറാം വിവാഹവാര്‍ഷികദിനമായിരുന്നു അയാള്‍ ഇവ്വിധം ആഘോഷിച്ചത്‌. നേരം വെളുക്കുമ്പോള്‍ മുപ്പത്തിയാറാമത്തെ പിറന്നാളുമാണയാള്‍ക്ക്‌! തന്റെ ഇത്രയും നാളത്തെ ജീവിതം അസാധാരണമായ കണക്കുകൂട്ടലുകളിലൂടെ എഴുതി തീര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ നഷ്‌ടമായ സമാധാനം കിട്ടിയപോലെ..

*****

1 Comments:

At Fri Jun 09, 11:31:00 AM PDT, Anonymous Anonymous said...

nice story mr. SK
nice flow and mood.. keep it up.

anees kodiyathur
www.kodiyathur.com

 

Post a Comment

<< Home