Tuesday, June 06, 2006

അക്ഷരങ്ങള്‍ മയങ്ങുമ്പോള്‍

അക്ഷരങ്ങള്‍ മയങ്ങുമ്പോള്‍

--ജയേഷ്‌.സി.സി


മൊബൈല്‍ ഫോണിന്റെ ചിലമ്പല്‍ കേട്ടാണു അവന്‍ അന്നത്തെ ഉച്ചയൂണിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നതു. അങ്ങേത്തലക്കല്‍ അവനുമായി വളരെ നല്ല സുഹൃദ്ബന്ധം സൂക്ഷിക്കുന്ന അപൂര്‍വ്വം ചില സുഹൃത്തുക്കളില്‍ ഓരാളായിരുന്നു.

"നീ എഴുതുമോ?" എന്നായിരുന്നു സുഹൃത്തിന്റെ പൊടുന്നനെ ഉള്ള ചോദ്യം. അതിനിപ്പോള്‍ എന്താ എഴുതാമല്ലോ എന്ന മനോ വിചാരത്തില്‍ "ഉം" എന്നു മറുപടിയായി മൂളുകയും ചെയ്‌തു.

പിന്നെ അധികം ആലോചിക്കുന്നതിനു മുമ്പു തന്നെ സുഹൃത്ത്‌ തന്റെ ആവശ്യം വെളിപ്പെടുത്തി.

"എനിക്കു നാളേക്കു ഒരു ആര്‍ട്ടിക്കിള്‍ വേണം."

ഇതില്‍ അവന്‍ ശരിക്കും തരിച്ചു പോയി. അലസതയുടെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്ന അവനു എന്തെങ്കിലും കുറിച്ചു വെക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ലല്ലൊ. ഇതൊന്നും പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാമായിരുന്നിട്ടും വെറുതെ പറഞ്ഞു നോക്കി. അതിനു ആ പ്രിയ സുഹ്രുത്തിന്റെ പരിഭവത്തോടെയുള്ള മറുപടി "നിനക്കു പറ്റുമെങ്കില്‍ ചെയ്യൂ, ഞാന്‍ ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുന്നതല്ലെ?" എന്നായിരുന്നു.

സുഹ്രുദ്ബന്ധങ്ങള്‍ക്കു ഏറ്റവും വില കല്‍പിക്കുന്ന അവനു അവരിലുണ്ടാകുന്ന ചെറിയ പരിഭവം പോലും താങ്ങാവുന്നതിലപ്പുറമായിരുന്നു. അതിനാല്‍ മനസില്ലാമനസോടെ കടലാസും പേനയും എടുത്തു എഴുതാനിരുന്നു. എഴുതിയേ അടങ്ങു എന്ന വാശി ഉണ്ടായിരുന്നെങ്കിലും എന്തെഴുതും എന്ന ചിന്ത അവനെ ശരിക്കും വെട്ടിലാക്കി.

ഒരുപാടു കൂട്ടുകാരൊത്തു കിളിമാസും,ധുഷ്ടയും,അംബസ്‌താനിയും,കുട്ടിയും കോലും,നൂറാം കോലും ആയി കഴിച്ചു കൂട്ടിയ; ഇപ്പോളത്തെ തലമുറയ്‌ക്കു അന്യമായി കൊണ്ടിരിക്കുന്ന; സ്വന്തം ബാല്യകാല സ്‌മരണകള്‍ വേണമോ? വേണ്ട.. ചിലപ്പോള്‍ ഇതുമൂലം ഞാന്‍ കുട്ടിത്തം മാറാത്തവനായി ചിത്രീകരിക്കപ്പെട്ടാലൊ.

കൌമാരത്തിലെപ്പോഴൊ മനസ്സില്‍ മൊട്ടിട്ട ഏകദിശാ പ്രണയവും, പിന്നീടു വീട്ടുകാരെ ഒക്കെ വെറുപ്പിച്ചു സ്വന്തം കാമുകി മറ്റൊരുവന്റെ ഒപ്പം ഇറങ്ങി പോകുന്നതു നെടുവീര്‍പ്പോടെ നോക്കി നില്‍ക്കേണ്ടി വന്ന ഒരു കാമുകഹൃദയത്തിന്റെ വിങ്ങലുകള്‍ കുറിച്ചിട്ടാലൊ? വേണ്ട.. ഇക്കാലത്തു തീരെ മാര്‍ക്കറ്റ്‌ ഇല്ലാത്ത ഒരു പൈങ്കിളി കഥയായി അതു മാറും.

യുവത്വത്തിന്റെ പ്രസരിപ്പില്‍ യുവജന പ്രസ്‌ഥാനത്തിന്റെ നേതാക്കന്മാരുടെ പ്രസംഗങ്ങളെ കണ്ണുമടച്ചു വിശ്വസിച്ചു, വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ തള്ളിപറഞ്ഞ്‌, ഒരു രാജ്യം നന്നാക്കാന്‍ ഇറങ്ങി തിരിച്ച ഒരുവന്റെ മൂഡതയെ കോറിയിടണൊ? വേണ്ട.. ചോര തിളപ്പു മാറിയ ഒരു യുവാവിന്റെ ജല്‍പനങ്ങളായെ അതു കണക്കാക്കുകയുള്ളൂ.

സ്വന്തം നാട്ടില്‍ ഒരു മാന്യമായ ജോലി നേടാന്‍ കഴിയാതെ ഏറ്റവും സ്നേഹിച്ചിരുന്ന നാടും നാട്ടുകാരെയും സ്വന്തം കുടുംബവും ഉപേക്ഷിച്ച്‌ മാന്യമാണെങ്കിലും തുച്ചമായ വരുമാനത്തില്‍ ജോലി ചെയ്യേണ്ടി വന്ന ഒരു പ്രവാസിയുടെ ദു:ഖങ്ങള്‍ വരച്ചു കാട്ടണമോ? വേണ്ട ഇവനു മാത്രമെ പ്രവാസികളുടെ ഇടയില്‍ ദു:ഖമുള്ളൂ എന്ന മറുചോദ്യമായിരിക്കും ഫലം.

ചെറുപ്പം മുതല്‍ കൂറുപുലര്‍ത്തി വരുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനം ഇപ്പോള്‍ ചെയ്‌തു കൂട്ടുന്ന കൊള്ളരുതായ്‌മകളെ കുറിച്ചായാലൊ? വേണ്ട.. ഒരു വിമതസ്വരം എന്ന ലേബലില്‍ അതു തരം താഴ്‌ത്തപെടും.

എങ്കില്‍ പിന്നെ കൊലയാളികളും, കൊള്ളക്കാരും വാഴുകയും അഴിമതിക്കാരും,സ്വജനപക്ഷപാതികളും വാഴ്‌ത്തപെടുകയും ചെയ്യപ്പെടുന്ന ഈ ലോകത്തിന്റെ യഥാര്‍ത മുഖം അനാവരണം ചെയ്‌താലോ? വേണ്ട.. നാടോടുമ്പോള്‍ നടുവെ ഓടണം എന്ന പഴഞ്ചൊല്ലായിരിക്കും ഉപദേശ രൂപേണ മറുപടിയായി ലഭിക്കുക.

അങ്ങിനെ ഒരുപാടു എഴുതാനുണ്ടെങ്കിലും ഒന്നും എഴുതാന്‍ കഴിയാത്ത നിസ്സഹായ അവസ്‌തയില്‍ ആ ഉദ്യമം ഉപേക്ഷിച്ച്‌ ഒരു സുഹൃത്തിനെ നിരാശപ്പെടുത്തേണ്ടി വന്ന ദു:ഖഭാരത്തില്‍ അന്നും അവന്‍ സുഖമായി ഉറങ്ങി.

0 Comments:

Post a Comment

<< Home